ഇതാണു കച്ചവട തന്ത്രം.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവു നികത്താൻ സ്കൂൾ യൂണിഫോം പ്രചരിപ്പിച്ച കച്ചവട തന്ത്രം!
കേരളത്തനിമയുണ്ടായിരുന്ന മലയാള മുസ്ലീമിനെ വിദേശ മുസ്ലീമാക്കുന്ന തൊപ്പിയും പർദ്ദയും ഇടുവിപ്പിച്ച കച്ചവട തന്ത്രം!
ആരുമറിയാതെ എങ്ങാണ്ടു കിടന്ന അക്ഷയ തിതീയയെ ഐശ്വര്യത്തിന്റെ പ്രതീകമാക്കിയ കച്ചവട തന്ത്രം!
കൃഷി യിലെ കീട ബാധയകറ്റാൻ തളിക്കുന്ന ഉഗ്രവിഷങ്ങളെ മരുന്നെന്നു വിളിക്കാൻ പഠിപ്പിച്ച കച്ചവട തന്ത്രം!
ഇന്നിതാ ക്രിസ്മസ്സിനെ മറപിടിച്ച് ക്രിസ്മസ് പാപ്പായുടെ തുണിയും കമ്പോളത്തിന്റെ കൈകളിലേക്ക്!
വായിക്കുക, വരിക്കാരാവുക, പോക്കറ്റിലെ കാശു കളയുക.
കമ്പോള വിദ്യാഭ്യാസം നേടിയ വെറും കമ്പോളപ്പൊട്ടന്മാരായ നമുക്ക് പിന്നെ എന്തു ചെയ്യാനാവും?
തൃശ്ശൂര്‍: ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞെത്തിയ 18,112 പേര്‍ ബോണ്‍ നത്താലെ ഘോഷയാത്രയ്ക്ക് ഗിന്നസ് തൊപ്പിയണിയിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ പാപ്പമാര്‍ പങ്കെടുത്ത ക്രിസ്മസ് ഘോഷയാത്രയായിരുന്നു നഗരത്തില്‍ ശനിയാഴ്ച അരങ്ങേറിയത്.
ചുവപ്പു കൂമ്പന്‍തൊപ്പികള്‍ നഗരത്തിന്റെ മുഖമുദ്രയായി. കരോള്‍ ഗാനങ്ങള്‍ ഈണമായി.
തൃശ്ശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്നാണ് ബോണ്‍ നത്താലെ (ഹാപ്പി ക്രിസ്മസ്) എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
ഉച്ചയോടെ തന്നെ നഗരത്തിലെ എല്ലാ വഴികളിലൂടെയും പാപ്പാക്കൂട്ടങ്ങള്‍ ഒഴുകിയെത്തി. ശക്തന്‍ നഗറില്‍ ഒത്തുചേര്‍ന്ന പാപ്പമാര്‍, ഗിന്നസ് പ്രഖ്യാപനം കഴിഞ്ഞ് നാലരയോടെ യാത്ര ആരംഭിച്ചു. നിശ്ചലദൃശ്യങ്ങള്‍ മാറ്റുകൂട്ടി. ൈബബിള്‍ കഥാസന്ദര്‍ഭങ്ങളും ശക്തന്‍ തമ്പുരാനുമെല്ലാം നിശ്ചലദൃശ്യമായി. പൊയ്ക്കാലുകളിലും വീല്‍ചെയറിലും പാപ്പമാര്‍ എത്തി.
ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിച്ച ശക്തന്‍ സ്റ്റാന്‍ഡിലേക്കുള്ള പാപ്പാവരവ് മൂന്നരയോടെയാണ് സമാപിച്ചത്. നാലരയോടെ ഗിന്നസ് അധികൃതര്‍ പാപ്പാസാഗരത്തിന് ഗിന്നസ് റെക്കോഡ് പ്രഖ്യാപിച്ചു. മേയര്‍ രാജന്‍ പല്ലന്‍, കളക്ടര്‍ എം.എസ്. ജയ, അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവരെല്ലാം അണിനിരന്ന വേദിയിലായിരുന്നു ഇത്. തുടര്‍ന്നു നടന്ന ഫ്ലൂഗ് ഓഫ് ചടങ്ങില്‍ റോമില്‍നിന്നുള്ള ആര്‍ച്ച് ബിഷപ്പ് എന്‍റികോഡാല്‍ കൊളോവോ, സ്വാമി ശിവാനന്ദസ്വരൂപന്‍, സയ്യിദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഈ യാത്രാതുടക്കം.
ഇതാണു വാർത്ത.